കോവിഡ് വ്യാപനം: വാക്സിന്‍ കേന്ദ്രങ്ങളില്‍ പരമാവധി നൂറു പേര്‍ക്ക് മാത്രം പ്രവേശനം

 

 

കോവിഡ് വ്യാപനം: വാക്സിന്‍ കേന്ദ്രങ്ങളില്‍ പരമാവധി നൂറു പേര്‍ക്ക് മാത്രം പ്രവേശനം

പത്തനംതിട്ട ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് വാക്സിന്‍ കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ എണ്ണം പരമാവധി 100 ആയി പരിമിതപ്പെടുത്തിയെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കോവിഡ്, വാക്സിനേഷന്‍ എന്നിവയുടെ ജില്ലയിലെ സ്ഥിതി അവലോകനം ചെയ്യാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന തിക്കും തിരക്കും ഒഴിവാക്കാനാണ് കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ എണ്ണം പരമാവധി നൂറായി നിജപ്പെടുത്തിയത്. ജില്ലയില്‍ കോവിഡ് വാക്സിന്‍ ലഭ്യത കുറവുള്ള സാഹചര്യമായതിനാല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ രണ്ടാം ഡോസ് വാക്സിനേഷന്‍ എടുക്കാനുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വാക്സിന്‍ എടുക്കാന്‍ അവസരമുള്ളത്. അവര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച കേന്ദ്രവുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രം രണ്ടാം ഡോസ് വാക്സിന്‍ എടുക്കുക. ആദ്യ ഡോസ് വാക്സിനേഷന്‍ എടുക്കാനുള്ളവര്‍ക്ക് ഒണ്‍ലൈന്‍ രജിസ്ട്രേഷന്‍ മാത്രമാണുള്ളത്, സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകില്ല.ഗൃഹചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍
മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം -ഡിഎംഒ

വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ റൂം ഐസൊലേഷന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ പറഞ്ഞു. ഇത്തരത്തില്‍ റൂം ഐസൊലേഷന്‍ കൃത്യമായി അനുവര്‍ത്തിക്കാത്തതുമൂലം കുടുംബത്തിലുളള മറ്റ് അംഗങ്ങള്‍ക്കും രോഗബാധ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ജില്ലയില്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വീടുകളില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.
റൂം ക്വാറന്റൈന്‍ കൃത്യമായി പാലിക്കുക. റൂമില്‍ നിന്ന് പുറത്തിറങ്ങുകയോ, മറ്റ് അംഗങ്ങളുമായി ഇടപഴുകകയോ ചെയ്യരുത്. രോഗിക്ക് ഭക്ഷണം നല്‍കുന്നതിനും മറ്റുമായി ഒരു വ്യക്തിയെ മാത്രമേ നിയോഗിക്കാവൂ. സമീകൃതാഹാരം കഴിക്കുക. ചൂടു വെളളവും ചൂടുളള പാനീയങ്ങളും കുടിക്കുക. ഏഴ്-എട്ട് മണിക്കൂര്‍ ഉറങ്ങുക.
ഭക്ഷണം നല്‍കുമ്പോഴും മറ്റ് കാര്യങ്ങള്‍ക്ക് ഇടപഴകുമ്പോഴും രോഗിയും പരിചരിക്കുന്ന വ്യക്തിയും മൂന്ന് ലെയര്‍ മസ്‌ക് ധരിക്കണം. ശാരീരിക അകലം പാലിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങള്‍, തുണികള്‍, മറ്റ് സാമഗ്രികള്‍ എന്നിവ മറ്റുളളവരുമായി പങ്ക് വയ്ക്കരുത്. ഇവ സ്വയം കഴുകി വൃത്തിയാക്കണം. വസ്ത്രങ്ങളും മറ്റും സോപ്പു വെളളത്തില്‍ 20 മിനിട്ട് നേരമെങ്കിലും മുക്കി വച്ചതിനുശേഷം കഴുകണം.
ഉപയോഗിച്ച വസ്ത്രങ്ങള്‍ കഴുകി അണുവിമുക്തമാക്കിയതിനുശേഷം മാത്രം ഉണക്കുവാനായി പരിചരിക്കുന്ന വ്യക്തിക്ക് നല്‍കുക. സ്ഥിരമായി സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍, സ്വയം വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണം. ശ്വാസ തടസം, നെഞ്ചു വേദന, മയക്കം, കഫത്തിലും മൂക്കില്‍നിന്നുളള ശ്രവത്തിലും രക്തം, അതിയായ ക്ഷീണം, കിതപ്പ്, ബോധം നഷ്ടപ്പെടുന്ന അവസ്ഥ എന്നിവയിലേതെങ്കിലും അനുഭവപ്പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഉടന്‍ വിവരമറിയിക്കണം. പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിച്ച് എല്ലാ ദിവസവും ഓക്സിജന്‍ ലെവല്‍ (എസ്പിഒ2) സ്വയം പരിശോധിക്കുകയും ബുക്കില്‍ എഴുതി സൂക്ഷിക്കുകയും വേണം.

പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിക്കേണ്ട വിധം
അഞ്ചു മിനിട്ട് ഇരുന്ന് വിശ്രമിക്കുക. ചൂണ്ടു വിരല്‍ പള്‍സ് ഓക്സിമീറ്ററില്‍ ഘടിപ്പിക്കുക. ഓക്സിജന്‍ സാച്ചുറേഷന്‍ 94 ശതമാനത്തില്‍ താഴെയോ, നാഡിമിടിപ്പ് മിനിട്ടില്‍ 90 ല്‍ കൂടുകയോ ചെയ്താല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുക.

കോവിഡ് പ്രത്യേക പരിശോധനാ കാമ്പയിന്‍ രണ്ടാം ദിവസം 6780 പേരെ പരിശോധിച്ചു
പ്രത്യേക കോവിഡ് പരിശോധനാ കാമ്പയിന്റെ രണ്ടാം ഘട്ടത്തിന്റെ രണ്ടാം ദിവസം 6780 പേരെ പരിശോധനക്ക് വിധേയരാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ അറിയിച്ചു. ഇതില്‍ 4616 പേര്‍ സര്‍ക്കാര്‍ പരിശോധന കേന്ദ്രങ്ങളിലും 2164 പേര്‍ സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിലുമാണ് പരിശോധനയ്ക്ക് വിധേയരായത്. രണ്ടു ദിവസങ്ങളിലുമായി 13377 പേര്‍ പരിശോധനയ്ക്ക് വിധേയരായി.

Leave a Reply

Your email address will not be published. Required fields are marked *