പിഎസ്എൽവി സി – 52 കൗണ്ട്ഡൗൺ തുടങ്ങി; വിക്ഷേപണം നാളെ

പിഎസ്എൽവി സി – 52 കൗണ്ട്ഡൗൺ തുടങ്ങി; വിക്ഷേപണം നാളെ

ഐ എസ് ആർഒ യുടെ ഈ വർഷത്തെ ആദ്യ ഉപഗ്രഹ വിക്ഷേപണം തിങ്കളാഴ്ച . ആധുനിക റഡാർ ഇമേജിങ് ഉപഗ്രഹമായ ഇഒഎസ് – 4 നെയാണ് പുലർച്ചെ 5.59 ന് വിക്ഷേപിക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേയ്സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നും പി എസ് എൽ വി – സി 52 റോക്കറ്റാണ് പേടകവുമായി കുതിക്കുക.

ഇതിന് മുന്നോടിയായി 25.30 മണിക്കൂർ നീളുന്ന കൗണ്ട്ഡൗൺ ഞായറാഴ്ച പുലർച്ചെ 4.29 ന് ആരംഭിച്ചു. റോക്കറ്റിൽ ഇന്ധനം നിറക്കുന്ന പ്രക്രിയയും തുടങ്ങി. വിക്ഷേപണത്തിന്റെ മുപ്പത്തിയഞ്ചാം മിനിട്ടിൽ ഇഒഎസ് ഉപഗ്രഹം നിശ്ചിത സൗരസ്ഥിരഭ്രമണപഥത്തിലിറങ്ങും. 1510 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് ഏത് പ്രതികൂല കാലാവസ്ഥയിലും ഭൂമിയെ നിരീക്ഷിച്ച് കൃത്യവും സൂഷ്മവുമായ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച് ഭൂമിയിലേക്ക് അയക്കാനാവും. ഫ്ളഡ് മാപ്പിങ്ങിനടക്കമുള്ള ഏറ്റവും ആധുനീക സംവിധാനങ്ങളുണ്ട്.

 

ഇഒഎസ് – 4 നൊപ്പംരണ്ട് ഉപഗ്രഹങ്ങൾ കൂടി ലക്ഷ്യത്തിലെത്തും. ഇന്ത്യ- ഭൂട്ടാൻ സംയുക്ത സംരഭമായ ഐ എൻ എസ് -2 ടിഡിയാണ് ഇവയിലൊന്ന്. തെർമൽ ഇമേജിംങ് ക്യാമറയാണ് ഇതിന്റെ പ്രത്യേകത. 17.5 കിലോഗ്രാം ഭാരമുള്ള പരീക്ഷണ ഉപഗ്രഹമാണിത്. തിരുവനന്തപുരം വലിയ മല ബഹിരാകാശ സർവ്വകലാശാലയുടെ ഇൻസ്പയർ സാറ്റ് – 1 ആണ് രണ്ടാമത്തെ
പേടകം. 8.5 കിലോഗ്രാം ഭാരമുള്ള സ്റ്റുഡന്റ്സാറ്റ് ലെറ്റ് ആണിത്. സിംങ്കപ്പൂർ, തൈവാൻ എന്നിവരുടെ പരീക്ഷണ ഉപകരണങ്ങൾ കൂടി ഇതിലുണ്ട്. സൂര്യനെ പറ്റി പഠിക്കുകയാണ് ലക്ഷ്യം. വിക്ഷേപണത്തിന് നേ തൃത്വം നൽകാൻ ഐ എസ് ആർ ഒ ചെയർമാൻ ഡോ. എസ് സോമനാഥ് അടക്കമുള്ളവർ ശ്രീഹരിക്കോട്ടയിൽ എത്തിയിട്ടുണ്ട്.

 

കൊറോണ സ്യഷ്‌ടിച്ച പ്രതിസന്ധി ഐ എസ് ആർ ഒ യുടെ വിക്ഷേപണങ്ങളെ ബാധിച്ചിരുന്നു. ജിഎസ്എൽവി എഫ് 10 ദൗത്യം പരാജയപ്പെട്ടതിന് ശേഷമുള്ള ആദ്യ വിക്ഷേപണ ദൗത്യമാണ് തിങ്കളാഴ്‌ച നടക്കുന്നത്. ഈ വർഷം ഗഗൻയാൻ ആദ്യ പരീക്ഷണ പറക്കലടക്കം പത്ത് ദൗത്യങ്ങളാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *