തൃക്കാക്കര നാളെ മനസ്സ് തുറക്കും : വോട്ടെണ്ണല്‍ എട്ടിന്

 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. വോട്ടെണ്ണലിന് വിപുലമായ സജ്ജീകരണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്.നാളെ രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍

രാവിലെ ഏഴരയോടുകൂടി മഹാരാജാസ് കോളേജിലെ സ്‌ട്രോങ് റൂം തുറക്കും. തുടര്‍ന്ന് വോട്ടിംഗ് മെഷീനുകള്‍ പുറത്തെടുത്ത് കൗണ്ടിംഗ് ടേബിളുകളിലേക്ക് മാറ്റും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലേക്ക് കടക്കും.ആകെ 21 ടേബിളുകളാണ് വോട്ടെണ്ണലിനായി സജ്ജീകരിച്ചിരിക്കുന്നത്. മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ടുകളാണ് ആവശ്യമായിവരുക. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ആദ്യ റൗണ്ടില്‍ ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 1 മുതല്‍ 15 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. തുടര്‍ന്ന് മറ്റ് ബൂത്തുകളിലെ വോട്ടുകള്‍ ഇങ്ങനെ എണ്ണും. ഇത്തരത്തില്‍ 12 റൗണ്ടുകള്‍ ആയാകും എണ്ണുക. ആദ്യ 11 റൗണ്ടുകളില്‍ 21 ബൂത്തുകള്‍ വീതവും അവസാന റൗണ്ടില്‍ 8 ബൂത്തുകളുമാകും എണ്ണുക. ആകെ 239 ബൂത്തുകളാണ് തൃക്കാക്കര നിയോജകമണ്ഡലത്തിലുള്ളത്.

വോട്ടെണ്ണുന്നതിനായി 21 കൗണ്ടിംഗ് ടേബിളുകളാണ് ഉണ്ടാകുക. ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ് കൂടാതെ ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവര്‍ ഉണ്ടാകും. എല്ലാ കൗണ്ടിംഗ് ടേബിളുകളിലും സ്ഥാനാര്‍ത്ഥികളുടെ ഓരോ കൗണ്ടിംഗ് ഏജന്റുമാരും ഉണ്ടായിരിക്കും.

കൗണ്ടിംഗ് ഹാളിലെ മറ്റു ജോലികള്‍ക്കായി നൂറ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. കൗണ്ടിംഗ് ഹാളിലേയ്ക്ക് സ്ഥാനാര്‍ഥികള്‍ക്കും അവരുടെ ഇലക്ഷന്‍ ഏജന്റിനും കൗണ്ടിംഗ് ഏജന്റുമാര്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. കൗണ്ടിംഗ് ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

വോട്ടെണ്ണലിനുശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ സിവില്‍ സ്റ്റേഷനിലുള്ള സ്‌ട്രോംഗ് റൂമിലും വിവിപാറ്റ് യന്ത്രങ്ങള്‍ കുഴിക്കാട്ട് മൂല ഗോഡൗണിലും ആയിരിക്കും സൂക്ഷിക്കുക.വോട്ട് എണ്ണല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എറണാകുളം മഹാരാജാസ് കോളജിന് വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *