നിയുക്ത എംഎല്‍എമാര്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് പത്തനംതിട്ട ജില്ലയിലെ നിയുക്ത എംഎല്‍എമാര്‍ നേതൃത്വം നല്‍കും. എംഎല്‍എമാരായ അഡ്വ. മാത്യു ടി. തോമസ്, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍ എന്നിവര്‍ കളക്ടറേറ്റിലെത്തി ഉന്നതതല യോഗം ചേര്‍ന്ന് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. ഇതുപ്രകാരം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മണ്ഡല അടിസ്ഥാനത്തില്‍ എംഎല്‍എമാര്‍ നേരിട്ട് വിലയിരുത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

ജില്ലയിലെ കോവിഡ് രോഗ വ്യാപനത്തെക്കുറിച്ചും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള നിലവിലെ വിവരങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിയുക്ത എംഎല്‍എമാര്‍ക്ക് വിശദീകരിച്ചു നല്‍കി.
കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ അതത് എംഎല്‍എമാരുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപന തലത്തില്‍ യോഗം ചേര്‍ന്ന് കോവിഡ് ജാഗ്രതാ സമിതികള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ശക്തിപ്പെടുത്തുന്നതിനു നടപടികള്‍ സ്വീകരിക്കും.

മണ്ഡല അടിസ്ഥാനത്തില്‍ കൂടുതല്‍ സിഎഫ്എല്‍ടിസികള്‍, കിടക്കകള്‍ എന്നിവ സജ്ജമാക്കും. ജില്ലയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍ വിഷയം അവതരിപ്പിക്കുകയും പരിഹരിക്കുന്നതിന് സംസ്ഥാന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് എംഎല്‍എമാര്‍ ഇടപെടല്‍ നടത്തും. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ഏകോപനത്തിനായി ഡെപ്യൂട്ടി കളക്ടര്‍ റാങ്കിലുള്ള നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും. ജനപ്രതിനിധികളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, ആരോഗ്യ വകുപ്പും തമ്മിലുള്ള ഏകോപനം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.

കോന്നി മെഡിക്കല്‍ കോളജ് ആശുപത്രി സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നിരവധിപേര്‍ ഒന്നിച്ച് കോവിഡ് പോസിറ്റീവ് ആകുന്ന സ്ഥിതി നിലവില്‍ ജില്ലയിലുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന കോവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സയാണ് നല്‍കി വരുന്നത്.

കോവിഡ് ജാഗ്രത കൈവിടരുതെന്ന് ജനങ്ങളോട്
അഭ്യര്‍ഥനയുമായി നിയുക്ത എംഎല്‍എമാര്‍

കോവിഡിന് എതിരേ മതിയായ ജാഗ്രത വരും ദിവസങ്ങളില്‍ പൊതു സമൂഹം സ്വീകരിക്കണമെന്ന് അഡ്വ.മാത്യു ടി.തോമസ് എംഎല്‍എ പറഞ്ഞു. തിരുവല്ല നഗരസഭ, ചുറ്റുമുള്ള പഞ്ചായത്തുകളിലും കോവിഡ് രോഗികളില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. ഇവ നിയന്ത്രിക്കാന്‍ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങണം. കോവിഡ് ജാഗ്രതാ സമിതികള്‍ ശക്തമാക്കണം. ജില്ലയിലെ ഓക്‌സിജന്‍ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

ആറന്മുള മണ്ഡലത്തില്‍ പഞ്ചായത്തുതല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കോവിഡ് ഒന്നാം തരംഗത്തില്‍ മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ മാതൃകയില്‍ രണ്ടാം തരംഗത്തെ നേരിടുന്നതിന് നടപടികള്‍ കൂടുതല്‍ ശക്തമാക്കും. സിഎഫ്എല്‍ടിസികളില്‍ കഴിയുന്ന രോഗികള്‍ക്ക് പഞ്ചായത്തുകള്‍ ഭക്ഷണം ഉറപ്പാക്കണം. സെല്‍ഫ് ലോക്ഡൗണാണ് ഏറ്റവും പ്രധാനം. അതിനായി ജനങ്ങള്‍ എല്ലാവരും സഹകരിക്കണമെന്നും എംഎല്‍എ പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടൂര്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. അതിനായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ ചേരും. കോവിഡ് ഒന്നാം തരംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന, എന്നാല്‍ ആവശ്യം വരാത്തതുമൂലം ഉപയോഗിക്കാതിരുന്നതുമായ സിഎഫ്എല്‍ടിസികള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കും. നിലവില്‍ ഏനാത്ത്, പള്ളിക്കല്‍, കടമ്പനാട് എന്നീ പഞ്ചായത്തുകളില്‍ സിഎഫ്എല്‍ടിസികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിനായി ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും എംഎല്‍എ പറഞ്ഞു.

ഗൗരവതരമായ സാമൂഹിക സാഹചര്യമാണിപ്പോഴുള്ളതെന്നും ഇതിനെ നിയന്ത്രിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വരും ദിവസങ്ങളില്‍ ജില്ലയില്‍ കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമായിവരും. അവ ഉറപ്പാക്കുന്നതിനായി ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്. വെന്റിലേറ്റര്‍, ബെഡ്, ആശുപത്രി, സിഎഫ്എല്‍ടിസി എന്നിവയുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും എംഎല്‍എ പറഞ്ഞു.

ജില്ലയില്‍ രോഗികള്‍ ക്രമാതീതമായി കൂടുന്ന സാഹചര്യമുണ്ടായാല്‍ അധിക ഡോക്ടര്‍, നഴ്‌സുമാരുടെ സഹായം വേണ്ടി വന്നേക്കാം. ഇതിനു കഴിയുന്നവര്‍ തങ്ങളുടെ സേവനം ഉറപ്പാക്കുന്നതിന് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ഉത്തരേന്ത്യയില്‍ ഇപ്പോള്‍ കാണുന്ന കാഴ്ച നമുക്കിടയില്‍ സംഭവിക്കില്ല എന്നു കരുതരുത്. നാം ഇപ്പോള്‍ കൂടുതല്‍ ഗൗരവം കാണിച്ചില്ലെങ്കില്‍ നമ്മളും അത്തരം ഭയാനക സാഹചര്യത്തിലെത്തും എന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടാകണം. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയാണ് വേണ്ടതെന്നും എംഎല്‍എ പറഞ്ഞു.

എഡിഎം ഇ. മുഹമ്മദ് സഫീര്‍, അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍, ഡി.എം.ഒ(ആരോഗ്യം) ഡോ. എ.എല്‍. ഷീജ, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *